..അമ്മയില്‍ നിന്ന് നിന്നിലേക്ക്..

ജീവിതം

>> Friday, December 25, 2009



ഒരുറുമ്പ് കാലില്‍ നിന്ന് കയറാന്‍ തുടങ്ങി.
ഇന്നലേം ഡോക്ടര്‍ പഞ്ചസാര കഴിക്കരുതെന്ന്-
പറഞ്ഞിട്ടും പഞ്ചാരമാങ്ങ എറിഞ്ഞിട്ട് തിന്നത്കൊണ്ടാകും.

പൂത്തുനില്‍ക്കുന്ന മാവില്‍നിന്ന്
കല്ല് കൊണ്ട് ഞെട്ടറ്റുവീഴുന്ന മാങ്ങകള്‍ക്കൊപ്പം
ചോണനുറുമ്പുണ്ടായിരുന്നു.
അവ മാവിലേക്ക് തിരിച്ചുകയറുന്ന ഒരു കയറ്റമുണ്ട്.
തലപ്പത്തെ ലഹരി തേടി തെങ്ങേറുന്നവനെപ്പോലെ.

വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഞാനൊരു മരമായി.
ഞാനിന്ന് തണലാവുന്നില്ല,
എനിക്കുമേല്‍ തണല്‍ വീഴുന്നുമില്ല.

ജനനം ഒരു ജീവിതത്തില്‍നിന്ന് ഞെട്ടറ്റുവീഴുന്ന
ഉറുമ്പിന്‍ കൂടെങ്കില്‍ മരണം ഒരു തിരിച്ചു കയറ്റം.
മണ്ണിന്റെ തുടക്കത്തില്‍നിന്ന് ചുക്കിച്ചുളിഞ്ഞ കാലില്‍
ഞരമ്പുകള്‍,വേരുകള്‍ പോല്‍ വിടര്‍ന്ന് നില്‍ക്കവേ
ഉറുമ്പിന്റെ കയറ്റം, പിന്തുടര്‍ച്ച പോല്‍.

എന്നോ മറഞ്ഞ ശുക്ലപ്പാടില്‍ത്തിരഞ്ഞ്
ഞെട്ടും അരക്കെട്ടും കടന്ന് ഒരു കയറ്റം,
മദ്ധ്യത്തില്‍ മറക്കുംവിധം ജനനം.

ചില്ലകളും കൈവിരലുകളുമരിച്ച്
അത് ഇന്നലെകളുടെ മധുരം തിരയും.
തേടിയ മധുരം ലഹരിയെന്നറിയുമ്പോള്‍
വെറുതേ എങ്കിലും വീണ്ടും ഒരു കല്ലേറിന് കാത്തിരിക്കും.

മരണത്തിലുമവന്‍ തിരയുന്നത്
മധുരമെന്ന ലഹരിയാണ്.

Read more...

നാവടക്കുന്നവര്‍

>> Monday, December 21, 2009

രണ്ട് ചുണ്ടുകളെയും മുറിച്ച് നാവ്
പുറത്തേക്ക് വരാതെ നോക്കും.
മിക്സിബ്ലേഡിന്റെ എരിവ് നാവില്‍തേച്ച് പിടിപ്പിക്കും.
അമ്മിക്കല്ലിന്റെ അരവില്‍ കഥകള്‍ നിറയും.
ഉമിനീര് തെറിപ്പിക്കും.
ഒച്ചയാക്കാതിരിക്കും.

ആദ്യമായ് ഇങ്ക്വിലാബ് വിളിച്ചപ്പോള്‍
നിരാഹാരമിരിക്കേണ്ടിവന്നു.
നാവല്ല വയറ് നിറയ്ക്കുന്നതെന്ന് പറഞ്ഞു.
രുചിയെ പട്ടിണിക്കിട്ടു.

പ്രാര്‍ത്ഥനാനേരത്തിന്റെ ശാന്തത മുറിച്ചവന്‍
പുറത്ത് വന്നപ്പോള്‍
അമ്മിക്കല്ലില്‍ കുരുമുളകരച്ച്
കണ്ണില്‍തേച്ച് ഒച്ചയാക്കാതെ
കരയാന്‍ പറഞ്ഞു.

ഭ്രാന്തന്‍ നായയുടെ വാല് പോലെ
നാവെന്നും നിവര്‍ന്നിരിക്കില്ല.
സ്കൂള്‍ ബസിന്റെ കറുത്ത കണ്ണാടിച്ചില്ലിലൂടെ
സൂര്യനെകാണിച്ച് നാവില്‍ വെള്ളമൂറിപ്പിക്കും.
ഈ എരിവാണ് രുചിയെന്ന് കള്ളം പറയും.
കുഴല്‍ വെച്ച് വയറ്റിലേക്ക് എളുപ്പവഴിയുണ്ടാക്കും.
ചോറുരുട്ടി അണ്ണാക്കിലേക്ക് തള്ളിവിടും.
നാവ് വളയ്ക്കാതെ അന്നമെന്ന് പറയിക്കും.

Read more...

ദാഹം

>> Friday, December 4, 2009





ഒരിക്കലും നിറയാത്ത കുടം തന്നു ദാഹമളക്കുന്നു.
ഒരിക്കലും തീരാത്ത കയര്‍ തന്ന് മനസ്സളക്കുന്നു.

തറകെട്ടി വെച്ച വീടിന്റെ ദാഹവും
വാടിയ തുളസിത്തൈയുടെ മോഹവും
പേറി,മറയില്ലാത്ത കിണറ്റില്‍ തള്ളിയിടുന്നു.
ദാഹിക്കുന്ന ചങ്കില്‍ കുരുക്ക് വീഴുന്ന
തൊട്ട് തുടങ്ങുന്നു അസ്വസ്ഥത.
എത്ര എണ്ണ വീണിട്ടും ദാഹമടങ്ങാത്ത കപ്പി
കലപില കൂട്ടി വീണ്ടും അസ്വസ്ഥമാക്കുന്നു.
ഭാരമില്ലാത്തവനായി താഴോട്ട് വീഴുമ്പോള്‍
കയറിന്റെ അറ്റത്തില്‍ നിന്ന് കൈ വഴുതും.

പടവുകള്‍ പിന്നിലാക്കി പിടി വിട്ട
കയര്‍ ഇന്നെന്റെ ദാഹവുമായി നീങ്ങുമ്പോള്‍,
തന്നും തിരിച്ചെടുത്തും കളിപ്പിക്കുന്ന
വായുവിന് ഞാനെന്‍ സ്വരം പണയപ്പെടുത്തുന്നു.
അമ്പിളിമാമനുമപ്പുറത്തെ അജ്ഞതയിലേക്ക്
ഉത്തരം തരാതെ കളിപ്പിക്കുന്ന ഇരുട്ടിന്റെ ആത്മാവിലേക്ക്.
കടല്‍പ്പുറത്ത് അനന്തതയുടെ തീരത്തേക്ക്
നോക്കി സ്വപ്നം കാണും പോലെ,
ഒരു കുടത്തില്‍ ഒരു കടല്‍ നിറയുന്നു.
ഉത്തരത്തിന്റെ ആര്‍ദ്രതയില്‍ എത്തുമ്പോള്‍
നിറവിന്റെ ശബ്ദം അതിരുകള്‍ പൊട്ടിക്കുന്നു.
നിറകുടവുമായി പടവുകള്‍ കയറുമ്പോള്‍
ചങ്ങലപൊട്ടിച്ചെറിയുന്ന ഭ്രാന്തന്റെ ശബ്ദമാണ് കപ്പിക്ക്.
ആഴത്തിന്റെ തണുപ്പ് വിരലുകള്‍ ഏറ്റുവാങ്ങുമ്പോള്‍
പറയുന്നു ഞാന്‍,
ഈ കുടമാണെന്റെ കടം.
ഈ കുടമാണെന്റെ ദാഹം.

Read more...

നാളെ

>> Tuesday, December 1, 2009

എന്റെ തലയണ അര്‍ദ്ധരാത്രി ഞെട്ടിയുണര്‍ത്തി
എന്നും എന്നോട് ചോദിക്കും:
“നീ ഉറങ്ങുന്നത് ഇന്നലെയിലാണോ,
ഇന്നിലാണോ,നാളെയിലാണോ?“
ഒരു പുഴ അതിന്റെ തീരത്തിന്റെ വിശപ്പും
ദാഹവുമകറ്റി കുത്തിയൊഴുകുന്ന നാളേക്ക് നേരെ
അലാറം ഒരുക്കിവെച്ച ടൈംപീസില്‍ സമയം നോക്കും.
ഒരു മണിമുഴക്കത്തിന്റെ പ്രതീക്ഷയുമായി അത്,
നിന്റെ നാളെയിലേക്ക് അടുക്കുകയാണ് എന്ന് പറയും.
തലയണ പറയും:
“നീ നാളെയോടുള്ള സ്നേഹം തലയില്‍ തേച്ച്
തലവെച്ചുറങ്ങി എണ്ണപ്പാട് എന്നില്‍ പതിപ്പിക്കുകയാണ്.
നീ എന്നിലിന്നണയുന്നത് നാളേയ്ക്ക് വേണ്ടിയാണ്.“
എല്ലാ നാളേകളിലും എണ്ണപ്പാട് നിന്നെ
ഓര്‍മ്മപ്പെടുത്തും,ഇതല്ല നിന്റെ നാളെയെന്ന്.
ഏയ് തലയണേ,നീ എന്തിനിങ്ങനെ മോഹിപ്പിക്കുന്നു,
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാന്‍ അനുവദിക്കാതെ?
തലയണ പറയും:
“നീ എന്നില്‍ നിന്റെ പ്രണയിനിയെ കുടിയിരുത്തി,
എല്ലാ ദിനങ്ങളിലും നീ എന്നെപ്പുണര്‍ന്നു,
എന്നിട്ടും നീ എന്തേ അവളെ കൊതിക്കുന്നു.“
രാത്രിയുടെ കൂരിരുട്ടില്‍ ഇന്നിന്റെ പുതപ്പെന്നെ മൂടുമ്പോള്‍
ഒറ്റയ്ക്കാക്കാതെ ചെവിയോട് ചേര്‍ത്ത് തലയണ പറയും:
“നാളെകള്‍ നിന്നെ ഉണര്‍ത്തുമോ എന്നറിയില്ല.
പ്രതീക്ഷകളില്ലാത്ത നാളെകളില്‍ വിശ്വസിക്കരുത്,
അവന്‍ നിന്നെ ഉണര്‍ത്തില്ല.“

ഈ സ്വപ്നങ്ങളെയെല്ലാം തലയില്‍ -
കയറ്റിയവന്‍ തലയണ.
എണ്ണപ്പാട് നിരന്തരം കാണിച്ചെന്നെ ഓര്‍മ്മപ്പെടുത്തുന്നവന്‍.
ഒരു നാള്‍ എന്റെ നാളെയെ ഞാന്‍ കണ്ടില്ലെന്നുവരാം.
ഇനിയെന്‍ പിന്‍തലമുറ ഉറപൊട്ടിച്ച്,
നാളെയിലേക്കുള്ള കാറ്റിനെ വിച്ഛേദിക്കുന്ന ഫാനിനിടയിലൂടെ,
സുഖശീതളങ്ങളുടെ മണിമാളികയിലൂടെ,
പറന്നുനടക്കാന്‍ അതിന് പാരതന്ത്ര്യമൊരുക്കും!

Read more...

വഴി

>> Saturday, November 28, 2009




എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.

നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര്‍ ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.

വഴിയോരത്ത്,സൂര്യനെ മറയ്ക്കുന്ന കാഞ്ഞിരമരം,
മഴത്തുള്ളിയെ മണ്ണിന് തരാതെ കളിപ്പിക്കുന്ന വയസന്‍ ഇലകള്‍,
പടര്‍ന്ന് പിടിച്ച് ചോരനോക്കി കൊതിയൂറുന്ന ഇത്തിള്‍ക്കണ്ണികള്‍.

കാമനെ കുടിയിരുത്തുന്ന* പ്ലാവില്‍ ഒരു കാക്കക്കൂടുണ്ടായിരുന്നു.
ജാതിയും മഹിമയും വേര്‍തിരിക്കാത്ത,
നിന്നെയും എന്നെയും വേര്‍തിരിക്കാത്ത കാക്കക്കൂട്.

ഓരത്ത് നിന്ന് മഞ്ഞ അക്വേഷ്യാപ്പൂക്കള്‍ ശ്വാസം മുട്ടിക്കുകയായിരുന്നു.
ചുവന്ന പൂമരം വഴികളെ ചുവപ്പിക്കുകയായിരുന്നു.
ചാത്തനെ കുടിയിരുത്തിയ പ്രണയത്തിന്റെ വയസ്സുള്ള,
ആല്‍ത്തറയെ തിന്നുന്ന ആല്‍മരം പേടിപ്പിക്കുകയായിരുന്നു.

നിന്നിലേക്കടുക്കുന്ന നേരവും നിന്നെ പുണരുന്ന നേരവും
നിന്നിലേക്കുള്ള വഴി നിനക്കെന്നിലേക്കുള്ളതുമാണെന്ന് ഓര്‍ത്തില്ല ഞാന്‍.
പാതിവഴിയായിരുന്നില്ലേ നമ്മെ കൂട്ടിമുട്ടിച്ചത്

ഇനി നിന്‍ കൈപിടിച്ച് നിന്നിലേക്കും എന്നിലേക്കുമുള്ള
വഴിയിലൂടെ നമുക്കൊരുമിച്ച് നടക്കാം.
തൃസന്ധ്യയില്‍ ആകാശം പോലെ
ചുവന്ന നാളെയെ സ്വപ്നം കണ്ട് കൊണ്ട്

അന്നീ പൂമരം മൊട്ടയായിരിക്കും.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
കാഞ്ഞിരമരം സൂര്യനെ വിട്ടുതരും.
നിറഞ്ഞ് പെയ്യുന്ന മഴയില്‍
വയസ്സന്‍ ഇലകള്‍ കൊഴിഞ്ഞ് വീഴും.
കട്ടുറുമ്പുകള്‍ക്കവ തോണിയാകും.
കാക്കക്കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളക്കും.
ആല്‍ത്തറകള്‍ സ്മാരകങ്ങളാകും.
ഇടവഴികള്‍ പെരുവഴികളാകും.
---------------------------------------------------------------------------------------
*ഉത്തരകേരളത്തില്‍ കാമദേവന്‍ സങ്കല്പം പൂരവുമായി ബന്ധപ്പെട്ടിരിക്കുന്നു.പൂരം നാള്‍,ഉണ്ടാക്കി വെച്ച കാമന്റെ രൂപം കുടിയിരുത്തുന്നത് പ്ലാവിന്റെ ചുവട്ടിലാണ്.

Read more...

അന്ന് ‘താജി’ല്‍ നടന്ന കാമയുദ്ധം

>> Friday, November 27, 2009


എന്റെ മരണമേ നീ ഇന്നെന്റെ പ്രണയമാണ്.
എന്റെ പ്രണയമേ നീ പണ്ടേ എന്റെ മരണമായിരുന്നോ?
തോക്കിന്‍ മുനയില്‍ നമ്മുടെ പ്രണയം:
അറിയാതെ കാണാതെ നിന്നിലേക്ക് വലിച്ചിഴച്ചത്.
നിന്റെ പ്രണയത്തില്‍ വിരിഞ്ഞ പൂക്കള്‍ തളര്‍ത്തിയ
മുടിയിഴകള്‍ വളര്‍ത്തുന്ന,നിന്റെ കാമത്തിലേക്ക് ചൂണ്ടുന്ന
എന്റെ മുലകളിലേക്കായിരുന്നോ നിന്റെ കണ്ണുകള്‍ തറച്ചത്?
അന്ന്,
നിന്റെ വിയര്‍പ്പില്‍ എന്റെ കൈകള്‍ വഴുതിയ നാള്‍
നിന്റെ നഖങ്ങള്‍ എന്റെ കാമത്തെ കവര്‍ന്നു.
നിന്റെ കിതപ്പുകള്‍ എന്നെ നടുക്കി,ഉറക്കി.
കാമം ഒരു യുദ്ധമായ് മാറി.
രതിയില്‍ അത് ചെന്ന് നില്‍ക്കുമെന്ന് കരുതി.
രതിയും സംഭോഗവും കടന്നത്
ചോരചീറ്റലിലേക്കും വലിയ നീറ്റലിലേക്കും കടന്നു.
നിന്റെ വിരലിടയില്‍ നിറച്ച എന്റെ വിരലുകള്‍ ഒടിച്ചു,
നഖങ്ങള്‍ പിഴുതു,മുലകള്‍ അറുത്തു,മുടിയില്‍ തീയിട്ടു.
നീ വിരല്‍ തൊട്ട് മായ്ച്ച സിന്ദൂരം എന്റെ
രക്തസാക്ഷിത്വത്തിന് അടയാളമാകുകയായിരുന്നു.
നിന്റെ കാമം എന്റെ ചാരിത്ര്യത്തിന് വിലയിടുകയായിരുന്നു.

എന്റെ ഗര്‍ഭപാത്രത്തില്‍ നീ ഇട്ടുപോയ
ബോംബ് പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു.
ഞാന്‍ പെറ്റ ചോരക്കുഞ്ഞുങ്ങള്‍
നിന്നെത്തിരയുകയല്ല,അമ്മയെ കാക്കുകയാണ്.

തിരച്ചറിവ് എന്നില്‍ നിറഞ്ഞുവെങ്കിലും അത്
നിന്നിലും നിറയാന്‍ കാത്തിരിക്കുന്നു ഞാന്‍:
നമ്മൊളരമ്മതന്‍ മക്കളാണെന്ന്!
കാമയുദ്ധത്തില്‍ എന്നെ തോല്‍പ്പിച്ച
നീയെന്‍ സഹോദരനെന്ന്.
നീയിപ്പോഴും ഓര്‍ക്കുക നിന്റെ വേരുകള്‍
എന്നില്‍ പതിഞ്ഞിട്ടില്ല.
വേശ്യാത്തെരുവുകളിലേക്കെന്നെ
വലിച്ചെറിയാനുള്ള നിന്റെ ശ്രമങ്ങള്‍ക്ക്
മുന്നില്‍ ഞാന്‍ കാറിത്തുപ്പുന്നു.
വെള്ളയായും കറുപ്പായും,കടല്‍ കടന്നും പറന്നും
വരുന്ന നിന്നെ ഞാന്‍ തിരിച്ചറിയുന്നു.

എന്റെ മരണമേ നീയിന്നെന്റെ-
ജനനമാണ്,ജീവിതമാണ്,പ്രണയമാണ്.

Read more...

ഇലക്ട്രിക് ലൈന്‍

>> Thursday, November 19, 2009



മുഖത്തോട് മുഖം നോക്കിയിരിക്കാന്‍-
പഠിപ്പിച്ച തീവണ്ടിയാത്രയില്‍
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന
ഒന്നായിരുന്നു ഇലക്ട്രിക് ലൈന്‍.

തീവണ്ടി നീങ്ങുമ്പോള്‍
എന്നും നിന്റെ കൂടെയെന്ന് പറഞ്ഞ്
പൊന്തിയും താണും
ചിന്തകളെ ഒരു വരയില്‍-
നിര്‍ത്തുന്ന ഇലക്ട്രിക് ലൈന്‍.

എത്ര ശാന്താമാണാ നേര്‍ത്ത വര.
വൈദ്യുതി വളച്ചൊടിച്ച്
ബിരുദത്തിനായോടുമ്പോഴും,
തൊടരുതെന്ന് കേട്ടുപഠിച്ച,
സൂര്യനെപ്പോലും മുറിക്കാന്‍ കെല്‍പ്പുള്ള
ആ കമ്പി തൊടാത്ത സ്വപ്നമായിരുന്നു.

ആ കമ്പിയിലിരുന്ന് സല്ലപിക്കുന്ന ഇണക്കുരുവികളെ
വണ്ടിയുടെ കിളിവാതിലിന്റെ ഫ്രെയിമില്‍
കണ്ടപ്പോള്‍,ഒന്ന് തലോടിയാലോ
എന്ന് തോന്നിയിട്ടുണ്ട്,ആ ലൈനില്‍.
കുരുവികളുടെ പ്രണയ തീവ്രതയാണ്
അവരെ കരിക്കാതെ നിര്‍ത്തുന്നതെന്ന്
അന്നത്തെ നിഷ്കളങ്കത ഉത്തരം തന്നു.

എത്രയെത്ര പ്രണയത്തെ ബന്ധിപ്പിക്കുന്ന,
ഒരു ഉയര്‍ച്ചയും താഴ്ചയും പ്രണയിക്കാന്‍ പഠിപ്പിച്ച
ശക്തമായ ഊര്‍ജ്ജത്തിന്റെ വരയിലാണ്
തങ്ങളിരിക്കുന്നതെന്ന് അവര്‍ക്കറിയുമോ?
ഒരു പക്ഷേ അവരെ തളര്‍ത്താതെ നിലനിര്‍ത്തുന്നത്
ലൈനിലേ ഒഴുകുന്ന തീവ്രപ്രണയങ്ങളാകുമോ?

വൈദ്യുതിയെ കാല്‍ച്ചുവട്ടിലാക്കാന്‍
പരക്കം പായുന്നതിനിടയില്‍,എന്നും
കരിഞ്ഞുപോകാത്ത പ്രണയത്തിന്റെ രേഖയില്‍
കണ്ണോട് കണ്‍ നോക്കി,കൊഞ്ചിക്കുഴഞ്ഞ്
എത്രനാള്‍ നമുക്കിങ്ങനെ ഇരിക്കാന്‍ കഴിയും?

കാലിനടിയിലൂടെ ആയിരം പ്രണയലേഖനങ്ങളും
ചുംബനങ്ങളും ഒഴുകുമ്പോഴും,
വൈദ്യുതി വിഴുങ്ങാത്ത കുരുവികളെ പോലെ എന്നും
നിന്നെപ്പുണര്‍ന്നിരിക്കാന്‍ പറ്റുമോ എനിക്ക്?

നീളുന്ന ഈ തീവണ്ടിപ്പാത പോലെ
ഒരിക്കലും കൂട്ടിമുട്ടാത്ത അകലത്തിലുള്ള
ഇലക്ട്രിക് ലൈനേ,നീ ഇനിയും
സ്വപ്നം കാണിക്കുക,എന്നെ തളര്‍ത്താതിരിക്കുക.

Read more...

അമ്മ..അമ്മിഞ്ഞ...

>> Friday, November 13, 2009


അര്‍ഹതാപരിശോധന:
-------------------------------------

അമ്മേ,ഈ പേനയുടെ നിബ്ബ് നിന്റെ
അമ്മിഞ്ഞയെ ഓര്‍മ്മിപ്പിക്കുന്നു.
ആ പാലിന്റെ സ്വാദ് ചുരത്താന്‍ ഈ മഷി
അപൂര്‍ണമെന്നറിഞ്ഞിട്ടും,എഴുതുന്നു ഞാന്‍
വരികള്‍ക്കിടയില്‍ കരഞ്ഞ് കണ്ണ് കലങ്ങിയ
നിഷ്കളങ്കമായ എന്റെ മുഖം നിര്‍ത്തിക്കൊണ്ട്.
ഉല്‍പ്പാദനശേഷിയില്ലാത്ത എന്റെ മഷിയെ നോക്കി
ചോദിക്കുന്നു-വാക്കുകളിലൂടെയല്ലാതെ ആ
മുലപ്പാല്‍ തരാനാവുമോ നിനക്ക്.
ജീവിതത്തിന്റെ കയ്പ്പ് മാത്രം പകര്‍ത്തുന്ന
നിന്നിലെ മഷി വീണ് എന്നിലെ-
മുലപ്പാലിന്റെ ചിത്രങ്ങളും കയ്ക്കുമോ?

ഒരിക്കലും ചേരാത്ത വരികള്‍:
--------------------------------------

ആദ്യം,അമ്മയ്ക്ക് ശേഷം ഒരു കുഞ്ഞു കൊഞ്ചലോടെ
‘ഞ്ഞ’ ഇട്ട് പറഞ്ഞ അമ്മിഞ്ഞ
വിറ്റവരെ കണ്ട കണ്‍കളെ
സുതാര്യമായ ഒരു സ്ക്രീനിനാല്‍ പൊതിയട്ടെ.

മുലകുടിച്ചതിന്റെ ഗൃഹാത്വരതയിലൊന്നുമല്ല ഞാന്‍
അതിന്റെ ഓര്‍മ്മകള്‍ തന്നത് കണ്ണോ നാവോ അല്ല
പേറ്റുനോവിന്റെ കഥകളോടൊപ്പം
അമ്മ ഉരുട്ടി വായിലിട്ടു തന്ന കഥകളാണ്.

ഒന്ന് ചുണ്ടിനും ഒന്ന് കയ്ക്കും തന്ന്
ഊട്ടിയുറക്കിയ അമ്മയോടല്ല
രണ്ടും കാമത്തിന് മാത്രം കൊടുത്ത,
ഒറ്റത്തുള്ളി പാല്‍ പോലും ചുരത്താത്ത
അമ്മമാരോടാണീ ചോദ്യം:

കാഞ്ഞിരത്തിന്റെ വേരില്‍ നിന്ന് തുടങ്ങുന്നു ഞാന്‍.
ഈ മുലപ്പാല്‍ ഇത്തിരി കയ്ക്കട്ടെ:
മുലക്ക് പിന്നില്‍ എത്ര വികാരങ്ങളുണ്ട്?
മുലപ്പാലിന് പിന്നിലോ?

ഈ നിബ്ബിന്റെ പോക്ക് നോക്കി
ഉപ്പുള്ള പുഞ്ചിരിയുമായി നിര്‍ത്തുന്നു ഞാന്‍,
മുളച്ച് വരുന്ന താടി തടവി,
അടക്കിനിര്‍ത്താന്‍ പറ്റാത്ത കണ്ണിനെ
ഒരു വിധം അടക്കിനിര്‍ത്തിക്കൊണ്ട്..

Read more...

ഒരു കറക്കത്തിന് കീഴില്‍

>> Wednesday, October 21, 2009




കറങ്ങിക്കൊണ്ടേയിരിക്കുകയായിരുന്നു.
ക്ലോക്കിലെ സൂചിയുടെ ദിശയില്‍.
സാരിത്തുമ്പെറിഞ്ഞ് നിര്‍ത്തുന്നു.
കാറ്റവശേഷിച്ച് നില്‍ക്കുന്നു.
വീണ്ടും കറങ്ങാനോങ്ങുന്നു.
സാരി മുറുകെ കുരുങ്ങുന്നു.
പുറത്തോട്ട് തുറന്നിട്ട് കണ്ണുകള്‍,
ഭൂമി തൊടാത്ത കാലുകള്‍.
ഊര്‍ജ്ജത്തെ പ്രതിരോധിച്ചതാണ്.
ഒഴുക്കിനെതിരു നിന്നതാണ്.
ഉറക്കം വെടിഞ്ഞുറക്കിയതാണ്.
നാളെ റൂം ബോയ് ബില്ലുമായ് വരും.
കടം അവശേഷിച്ചാണ് പോകുന്നത്.
ഇന്ന് വരാത്ത പോലീസുകാര്‍-
നാളെ വരാതിരിക്കില്ല.


ആയിരം പ്രണയജോഡികള്‍ ഒപ്പുവെച്ച ചുമര്‍,
ഉറ പൊട്ടി പരുത്തി പറത്തിക്കൊണ്ടേയിരിക്കുന്ന കിടക്ക,
അവസാന തുള്ളിയിത് എന്ന്
പറഞ്ഞ്കൊണ്ടേയിരിക്കുന്ന ഷവര്‍,
ആയിരങ്ങളുടെ ശിഷ്ടമേറ്റുവാങ്ങിയ കക്കൂസ്,
എത്ര കൊടുത്തിട്ടും ദാഹമകറ്റാന്‍ പറ്റാത്ത മണ്‍കൂജ,
കുടിച്ചു വറ്റിക്കാത്ത കുപ്പിഗ്ലാസ്,
നെറ്റിയിലെ നനവിന്റെ ആര്‍ദ്രതയില്‍
കണ്ണാടിയോട് പറ്റിനില്‍ക്കുന്ന പൊട്ട്,
തുറക്കാത്ത സിന്ദൂരച്ചെപ്പ്,
ഗര്‍ഭനിരോധന ഉറകള്‍
-ഡസ്റ്റ് ബിന്നിലെ കാഴ്ചകള്‍
കുത്തഴിഞ്ഞ ഉടയാടയിലൊതുങ്ങിയ
ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നു.
ശേഷം സ്ക്രീനില്‍

Read more...

ഒരു ഭ്രാന്തന്റെ ഹത്യാക്കുറിപ്പ്

>> Friday, October 9, 2009




നിബ്ബ് കുത്തിപ്പൊട്ടിച്ച്
കൊല്ലുകയാണ് നിന്നെ.
ഈ പേനക്കുള്ളില്‍
ഇനി നീ ജീവിക്കരുത്.
എഴുതിത്തീരും മുമ്പേ,
മഷി തീരും മുമ്പേ
കൊല്ലുകയാണ് നിന്നെ.

ഇവിടെ ജീവിച്ചിരുന്നുവെന്ന-
മഷിപ്പാട് ബാക്കി വെക്കാതെ,
ജീവിച്ചൊഴുകരുത് നീ.
കുത്തിപ്പൊട്ടിക്കുകയാണ് നിന്നെ.
ഇനി നീ ഒഴുകുന്നതെങ്ങനെയെന്നൊന്ന്
കാണട്ടെ ഞാന്‍.
ഇനിയെങ്കിലും തിരിച്ചറിയുക:
മുനയില്ലാത്ത ജീവിതത്തിനെന്തര്‍ത്ഥം?

Read more...

സ്വാതന്ത്ര്യം

>> Monday, September 28, 2009


നൂലിട്ട്‌ കെട്ടി,ഭൂമിയില്‍ കുത്തിനിര്‍ത്തിയ-
കൊടിമരത്തിന്റെ മുകളില്‍ ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടി
നിലവിളിക്കുന്ന പതാകയെ നോക്കി
ആകാശം സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ സ്വപ്നങ്ങളെയും കൊണ്ട്
അനന്തതയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നകലുന്ന
ബന്ധനങ്ങളില്ലാത്ത പട്ടം പരിഹസിച്ചു.

സമയനിഷ്ഠതയുടെ ഉയര്‍ച്ചയും താഴ്ച്ചയുമില്ലാത്ത പട്ടം,
കാഴ്ച്ചകള്‍ക്കപ്പുറത്തെ സ്വപ്നങ്ങളിലേക്ക് ,
കനവുകൊണ്ട് കുഞ്ഞിന്റെ വയറുനിറച്ച്,
അതിന്റെ കാണാച്ചരട് അവന്റെ കയ്യിലേല്‍പ്പിച്ചു പറന്നുപോയി.

നക്ഷത്രങ്ങളെ കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
പുത്തന്‍ പ്രഭാതം കാണാന്‍ സ്വാതന്ത്ര്യമില്ലാതെ,
ഒരു അസ്തമയത്തിനു സാക്ഷിയായി,
പതാക പെട്ടിക്കുള്ളിലേക്കു താഴ്ത്തപ്പെട്ടു,
ഇനി ഒരു സ്വാതന്ത്ര്യദിനം വരെ.

കനവുകള്‍ കണ്ട കുട്ടി ബന്ധനസ്ഥയായ
പതാകയെ കണ്ടു സഹതപിച്ചു.
സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണര്‍ന്നു
ഒടുവിലവന്‍ ചരട് പൊട്ടിച്ചു പതാകയ്ക്കു സ്വാതന്ത്ര്യം നല്‍കി.
മണ്ണിന്റെയും വയലിന്റെയും ജീവന്റെയും ജീവിതത്തിന്റെയും
അനന്തതയിലേക്ക്,താഴേക്ക്‌ പതാക പറന്നു വന്നു.

വര്‍ണങ്ങള്‍ തമ്മില്‍ തല്ലുന്നത് കാണാനായിരുന്നു
പിന്നീടതിന്റെ
വിധി‘.
വിധിയെ അട്ടിമറിക്കേണ്ടവര്‍ ഇവിടെ
ആയിരം ചരടുകളുമായി പട്ടം പറത്തിക്കളിക്കുന്നു.

------------------------------------------------------------------------------
------------------------------------------------------------------------------

(
ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നകവിത)

Read more...

എന്നില്‍ വാക്കുകള്‍ ജനിക്കുന്നത്?

>> Sunday, September 20, 2009


അവളോടുള്ള പ്രണയത്തിന്റെ വാക്കുകളെ
എന്നും അക്ഷരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
അവള്‍ക്കായ് വാക്കുകള്‍ വഴങ്ങിയിരുന്നില്ല.

ഇന്നും ദുഖത്തോടെ അവള്‍ക്ക് വേണ്ടി
അക്ഷരങ്ങള്‍ പെറുക്കി വെക്കുന്നു.
ഒരു വിധം അടക്കി നിര്‍ത്തുന്നു.
വീണ്ടും അത് മറ്റെന്തോ സ്വന്തമാക്കുന്നു.

ഇതിനെ ഞാനെങ്ങനെ കവിതയെന്നു വിളിക്കും?
ഞാ‍നെഴുതിയതിന്റെ അര്‍ത്ഥം മാറ്റുന്നത്
അക്ഷരങ്ങളാണോ,വാക്കുകളാണോ,
അവ ചേരുമ്പോഴുണ്ടാകുന്ന ശബ്ദമാണോ?

അന്നടുക്കിവെച്ച വാക്കുകളെ ഒഴുക്കി-
വിടാന്‍ മഴയുണ്ടാരുന്നു.
ഇന്ന് പ്രതിഫലമായ ചുംബനങ്ങള്‍
കയറ്റി വിടാന്‍ തോണി അയക്കുന്നു,
അത് മറ്റെന്തിനോ വിരിച്ച വലയില്‍ കുടുങ്ങുന്നു.
എങ്കിലും ചുംബനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.

അക്ഷരങ്ങളുടെ,വാക്കുകളുടെ,ചിന്തകളുടെ മറ മൂടി
നീയിന്നും മറഞ്ഞിരിക്കുന്നു,ആര്‍ക്കും പിടി കൊടുക്കാതെ,
എനിക്കായ് മാത്രം..
ഇതിനെ അര്‍ദ്ധമനസ്സോടെ കവിതയെന്നു വിളിക്കുന്നു.

Read more...

വെള്ള

>> Monday, September 14, 2009

മുലപ്പാല്‍ തിളപ്പിച്ചാറ്റി പാല്‍പ്പൊടിയാക്കി കയറ്റി അയക്കുമ്പോള്‍
നിസ്സഹായയായ് നോക്കിനില്‍ക്കുകയായിരുന്നു.
കുഞ്ഞിചുണ്ടുകളെ ചേരാന്‍ സമ്മതിക്കാതെ,
മുല പിടിച്ച്,പിഴിഞ്ഞ് അവസാന തുള്ളിവരെ ഊറ്റിയെടുക്കുമ്പോള്‍
വെള്ള വിപ്ലവത്തിന്റെ,അധിനിവേശത്തിന്റെ,
അനാഥത്വത്തിന്റെ ഏകാന്തതയിലായിരുന്നമ്മേ ഞാന്‍.

നുണയാന്‍ കാത്തിരിക്കുന്ന എന്നെ കെട്ടിയിട്ട്,
നീട്ടി വളര്‍ത്തിയ നഖങ്ങളുള്ള വിരലുകള്‍ കൊണ്ട്
ആ മൃദുലതയില്‍ തലോടുമ്പോള്‍
പാലല്ല ചോരയാണ് വരുന്നതെന്ന്...

മുലപ്പാല്‍ തരാതെ എന്നെ വളര്‍ത്തുന്നത്
കൃത്രിമബീജം നിറച്ച സൂചിത്തുമ്പില്‍ നിര്‍ത്താനെന്ന്...
മുലപ്പാലിന്റെ സ്വാദറിയാതെ,വിലയറിയാതെ-
എന്നെ വളര്‍ത്തുന്നത് നിര്‍ത്താതെ പാല്‍ചുരത്താനെന്ന്..
ഈ തൊഴുത്തില്‍ ഇനിയുമുണ്ട് ജീവന്‍
ഒന്നും മിണ്ടാതെ....
പാല്‍ക്കുടവുമായ് അയാള്‍ വരുന്നതും കാത്ത്.

Read more...

ഓട്ടത്തിന്റെ ക്ഷീണം

>> Tuesday, September 1, 2009

നനഞ്ഞ രണ്ടു കൈകള്‍ കൂട്ടിയടിച്ചു കാക്കയെ
ബലിച്ചോറുണ്ണാന്‍് വിളിക്കുന്നത്‌ പോലെ
തുപ്പല്‍ നനഞ്ഞ ചുണ്ടുകള്‍ ചേര്‍ത്ത്
അവന്‍ പറഞ്ഞു മലയാളം.

ഓട്ടത്തിന്റെ ക്ഷീണം-
ഓണത്തെ കുറിച്ച് ചോദിച്ചപ്പോള്‍
അവന്‍ പറഞ്ഞു അടിപൊളി.

തഴമ്പുള്ള പരുക്കന്‍ കൈകള്‍
ജീവനെടുത്ത പൂക്കളുടെ
മഞ്ഞപ്പൂക്കളം കണ്ടപ്പോള്‍
അവന്‍ പറഞ്ഞു കളര്‍ഫുള്‍.

കൃഷ്ണമണികളെ കൊണ്ട് ഊഞ്ഞാലാടിച്ചു
റിമോട്ടിലൂടെ വിപ്ലവം നയിച്ചു
അവന്‍ പറഞ്ഞു റിയലി എന്റെര്‍ടൈനിംഗ്.

'പൂവേ പൊലി' റിങ്ടോണായി
സെറ്റ് ചെയ്തു
അവന്‍ പറഞ്ഞു സെന്‍സേഷനല്‍.

ഇ മെയിലില്‍ അക്ഷരങ്ങളെ ഞെക്കി-
കയറ്റി അയച്ചു
അവന്‍ പറഞ്ഞു ഹാപ്പി ഓണം

Read more...

യാഥാര്‍ത്ഥ്യങ്ങളുടെയും അയാഥാര്‍ത്ഥ്യങ്ങളുടെയും സ്വയംവരം

>> Thursday, August 6, 2009


ഇവിടെ നമുക്കൊരു പിന്മുറക്കാരിയെ കാണാം.
രാഖി,കെട്ടിക്കൊടുത്ത് ഭാര്യയാക്കപ്പെടുന്ന-
സംസക്കാരത്തിലെ പിന്മുറക്കാരിയെ.
തീവ്ര യാഥാര്‍ത്ഥ്യങ്ങളുടെ അശോകമരത്തിന് കീഴെ
സീതാസ്വയംവരം നടത്തിയ ഭൂമീപുത്രിയെ.
പരസ്യങ്ങളുടെയും രഹസ്യങ്ങളുടെയും വില്ലെടുത്തു കുലക്കുന്നവന്
തന്നോടൊപ്പം വനവാസം വിധിക്കുന്നവളെ.

ഹേ! വനവാസത്തിനു വിധിക്കപ്പെടുന്ന ജനാധിപത്യ രാജാക്കന്മാരെ
നിങ്ങള്‍ക്കിതാ സുവര്‍ണാവസരം.
അടവുതെറ്റാതെ പയറ്റുന്നവന്
ശ്രുതി തെറ്റാതെ പാടുന്നവന്
വാക്കുകള്‍ തെറ്റാതെ വാചകമടിക്കുന്നവന്
ഇന്നിവിടെ സ്വയംവരം.
മത്സരമിതാ ഇവിടെ തുടങ്ങുന്നു

ആദ്യം,ബ്രെയ്കില്ലാതെ തന്നോടൊപ്പം ജീവിക്കേണ്ടവന്
ബ്രെയ്ക്കില്ലാത്ത ബ്രെയ്ക്ക്‌ ഡാന്‍സ്.
അതിനിടയിലുള്ള ബ്രേയ്ക്കിനു
ഉള്ളി മുറിച്ചു കരയാതിരിക്കാനുള്ള
ഓയിന്മെന്റിന്റെ പരസ്യം.
പിന്നീട് ശ്രുതി ചേര്‍ത്ത് പാടാനുള്ള
ശോകഗാനമത്സരം.
അത് കഴിഞ്ഞു വാരി പുണരാനുള്ള
സിക്സ് പാക്ക് മസിലുകളുടെ പ്രദര്‍ശനം.
പിന്നെ,തീവളയങ്ങളിലൂടെ ചാടല്‍
പൂഴി മണലിലൂടെ ഓടല്‍.
പിന്നീട് പ്രദര്‍ശനങ്ങളുടെ വില്ലെടുത്തു
ആള്‍ക്കൂട്ടത്തിന്റെ വിരലിലേക്ക് ഒരമ്പ്.
ബാലറ്റ് നിരയാത്തവര്‍ വിഷമിക്കരുത്.
അടുത്തതവണ ഈ കച്ചവടം തുടരും.
അത് വരെ ഒരു കമേര്‍ഷ്യല്‍ ബ്രെയ്ക്ക്‌.

കൂട്ടിചേര്‍പ്പ്:
ഹേ!ഭൂമീമാതാവേ,സഹനമാതാവേ,
നീ എവിടുന്നു പിഴച്ചു പെറ്റവളിവള്‍?
ഈ സമുദ്രം മുഴുവന്‍ കരഞ്ഞും പങ്കുവെച്ചും
നീ ഉണ്ടാക്കിയതാണെന്നെന്തേ ഇവളെ പഠിപ്പിക്കാഞ്ഞൂ?

Read more...

മമ്മി

>> Friday, July 31, 2009


കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.
സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.
എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..

Read more...

റീ ഫില്‍

>> Wednesday, July 29, 2009


വിശ്വാസം:

ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവള്‍
എനിക്കായ്‌ നൂറുകണക്കിന് പ്രണയലേഖനങ്ങളെഴുതിയവള്‍
നൂറുകണക്കിന് പരീക്ഷകള്‍ നേരിട്ടവള്‍
എനിക്കായ്‌ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നവള്‍
ഒടുവല്‍ തുപ്പല്‍ തീര്‍ന്നപ്പോള്‍
തൊണ്ട വരണ്ടപ്പോള്‍
എഴുത്ത്‌ നിന്നപ്പോള്‍
കുടല്‍മാല ഊരി വലിച്ചെറിഞ്ഞു.


തിരിച്ചറിവ്:

പക്ഷെ ഇന്ന് ഞാനറിയുന്നു
എഴുതി തീരാന്‍ മത്സരിക്കുന്ന ബോള്‍ പേനയല്ല
നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഫൌണ്ടന്‍ പേനയാണ്‌ പെണ്ണ്
തെളിമയുള്ള കണ്ണുള്ളവള്‍
ഭൂമിക്കു ഭാരമല്ലാത്തവള്‍

Read more...

കാന്‍സര്‍ പകരുമോ?

>> Wednesday, July 22, 2009


മണ്ണെണ്ണ വിളക്കിന്റെ കരുണയില്‍ അവന്‍ എഴുതിയ കത്തുകളില്‍
കണ്ണീരു പറ്റാറുണ്ടായിരുന്നു.
പ്രണയത്തിന്റെ ലഹരിയില്‍ കത്തുകള്‍ വാരിപ്പുണരുമ്പോള്‍
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
കണ്ണീരിലൂടെ കാന്‍സര്‍ പകരുമോ?
വിയര്‍പ്പിന്റെ ആര്‍ദ്രതയില്‍ അവന്റെ പുറത്തു
ചിത്രപ്പണികള്‍ തീര്‍ക്കുമ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
വിയര്‍പ്പിലൂടെ കാന്‍സര്‍ പകരുമോ?
വാട്ടര്‍ ബോട്ടിലിന്റെ വായയില്‍ തുപ്പല്‍ പുരട്ടി
പങ്കുവെക്കലിന്റെ സുഖം ആദ്യമായ്‌ അറിഞ്ഞപ്പോഴും
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
തുപ്പലിലൂടെ കാന്‍സര്‍ പകരുമോ?

കവിളുകളില്‍ ചുവപ്പന്‍ ചുംബനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
പാന്‍പരാഗിന്റെ ചുവയില്‍ അവന്‍ കൊടുത്ത ചുംബനങ്ങള്‍
പാന്‍പരാഗിന്റെ ലഹരിയില്‍ ആയിരുന്നില്ല.
ലഹരി അവന്റെ ചുണ്ടുകളെ കാര്‍ന്നുതിന്നപ്പോള്‍
അവള്‍ക്കു സംശയമായ്‌
കാന്‍സര്‍ പകരുമോ?

Read more...

തിരുമുറിവ്

>> Tuesday, July 21, 2009


കുട്ടപ്പനു കേരളവുമായി ഒരു ബന്ധവുമില്ല കേട്ടോ.എന്താ?കുട്ടപ്പന്‍ എന്നാ പേര് കേട്ടിട്ടാണോ സംശയം?എന്നാല്‍ നമുക്കിവനെ ജോസഫ്‌ അല്ബെര്‍ടോ ലൂയിസ് റൊമാരിയോ കിംഗ്‌ ജൂനിയര്‍ എന്ന് വിളിക്കാം.എന്തേ?കുട്ടപ്പന്‍ മതിയല്ലേ?അടുത്ത സംശയം കുട്ടപ്പന്‍ ആരുടെ ആളാ എന്നായി.അവനെ കുട്ടപ്പന്‍ ജോസഫ്‌ എന്ന് വിളിക്കണോ?മുഹമ്മദ്‌ കുട്ടപ്പന്‍?കുട്ടപ്പന്‍ രാമകൃഷ്ണന്‍?കുട്ടപ്പന്‍ സിംഗ്?നമുക്ക്‌ അവനെ ആദ്യം പറഞ്ഞ പേരില്‍ തളച്ചിടാം.

കുട്ടപ്പന്റെ നാട്ടില്‍ വെളുത്ത കാക്കകളും കറുത്ത കൊക്കുകളുമായിരുന്നു.കൊക്കായി മാറി കാക്കയായി പറക്കാനായിരുന്നു കുട്ടപ്പന്റെ ആഗ്രഹം.കറുത്ത മഷി കൊണ്ട് വെളുത്ത പേപ്പറില്‍ അവന്‍ കുറിച്ചിട്ട വാക്കുകള്‍ കവിതകളാണെന്നു ജനം പറഞ്ഞു.കുട്ടപ്പന്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ക്ക്‌ കോടികള്‍ വില വന്നു.വാരികകളും മാസികകളും കുട്ടപ്പന്റെ ഒരു വാക്യത്തിനു താളുകള്‍ ഒഴിച്ച് വെച്ചു.കുട്ടപ്പന്റെ ചിത്രമില്ലാതെ പത്രങ്ങള്‍ ഇറങ്ങില്ലെന്നായി.കുട്ടപ്പന്റെ കവിതകള്‍ കുട്ടപ്പന്റെ തന്നെ തുപ്പല്‍ മഷിയിലൂടെ പുറത്ത്‌ വന്നപ്പോള്‍ മാസികകളുടെയും വാരികകളുടെയും ജോലി റേഡിയോയും ടി.വി.യും ഏറ്റെടുത്തു.'കുട്ടപ്പന്റെ കവിതകള്‍' എന്ന പേരില്‍,കുട്ടപ്പന്‍ തന്നെ എഴുതി കുട്ടപ്പന്‍ തന്നെ കമ്പോസ്‌ ചെയ്ത് കുട്ടപ്പന്‍ തന്നെ പാടിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഇറങ്ങിയ സി.ഡി. ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റുപോയി.അതിനനുസരിച്ച് തന്നെ കുട്ടപ്പന്റെ പുതിയ കറുത്ത പെയിന്റ് അടിച്ച വീടും പൂര്‍ത്തിയായി.എല്ലാ പ്രമുഖ വേദികളും കുട്ടപ്പനായി കസേരകള്‍ മാറ്റി വെച്ചു. വേദികള്‍ കയറി ഇറങ്ങുംതോറും ഓന്തിനെ പോലെ കുട്ടപ്പനും മാറി.അതിനിടെ ഒരു പ്രശസ്ത കമ്പനി കുട്ടപ്പന്റെ പേരിനു തന്നെ പേറ്റന്റ് എടുത്തു.

രണ്ടു കുട്ടികളുടെ അച്ഛനായ ശേഷം കുട്ടപ്പനൊരു മോഹം തോന്നി.ഒരു കല്യാണം കഴിക്കണം.ഒന്ന് കെട്ടിയ ഉടന്‍ ട്ടേ! എന്നുപറഞ്ഞ്‌ ഒന്നുകൂടെ കെട്ടി.ഒന്നിന് രണ്ടു വെച്ച നാല് കുട്ടികളുമായി.തലയും ശരീരവും മറച്ച മൂന്നമാതെതിനെ കെട്ടാന്‍ കുട്ടപ്പന് മതം മാറേണ്ടി വന്നു.മതം മാറിയ കുട്ടപ്പന് പേരും മാറേണ്ടി വന്നു.തന്റെ പേരിനു പേറ്റന്റ്‌ എടുത്ത കമ്പനിക്കാരുമായി കുട്ടപ്പന്‍ തെറ്റിപ്പിരിഞ്ഞു.

കുട്ടപ്പന്റെ തകര്‍ച്ച ഇവിടെ തുടങ്ങുകയായി.കുട്ടപ്പന്റെ ജീവിതം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം നിറഞ്ഞതായി.ഭാര്യമാര്‍ നല്‍കാത്ത സുഖം അയാള്‍ക്ക്‌ മരുന്നുകള്‍ നല്‍കാന്‍ തുടങ്ങി.എങ്കിലും സ്വന്തം ദുഃഖം അയാളിലെ കവിയെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.പക്ഷെ അയാളുടെ മാത്രം ദുഖത്തിന് ആരാധകര്‍ വിലയിട്ടില്ല.കുട്ടപ്പന്‍ വലിയൊരു മദ്യപാനിയായി.കള്ളും പെണ്ണും മരുന്നും അയാളുടെ ജീവിതക്കോടതിയില്‍ വധശിക്ഷകള്‍ വിധിച്ച്ചുകൊണ്ടെയിരുന്നു.ശരീരം ശിക്ഷകളെല്ലാം ഏറ്റുവാങ്ങി.

പട്ടണത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ടെസ്റ്റ്‌ ചെയ്യാന്‍ കൊടുത്ത മലവും മൂത്രവും ആരാധകര്‍ കട്ടുകൊണ്ടുപോയി.ആ വിശ്വവിഖ്യാതമായ ശരീരം കീറി മുറിക്കാന്‍ ഡോക്ടര്‍മാര്‍ മത്സരിക്കുകയായിരുന്നു.അനങ്ങാത്ത വിരലുകളുമായി അയാള്‍ കവിതകള്‍ എഴുതി.തുറക്കാത്ത വായയുമായി അയാള്‍ കവിതകള്‍ പാടി.ദേവാലയങ്ങളില്‍ ദീപനാളങ്ങളായി കുട്ടപ്പന്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.പെട്ടെന്നൊരുദിനം ചാനലുകള്‍ക്ക് ഫ്ലാഷ് ന്യൂസ്‌ സമ്മാനിച്ച്കൊണ്ട് ഡ്രഗ് റാക്കറ്റിന്റെ കുത്തേറ്റ് കുട്ടപ്പന്‍ ചത്തു!

ചത്തുപോയത് ശരീരം മാത്രമായത് കൊണ്ട് പിന്നീടും കുട്ടപ്പന്‍ ജീവിക്കുകയായിരുന്നു.അന്ത്യയാമങ്ങളില്‍ കുട്ടപ്പന്റെ വയറ്റിലും മനസിലുമുണ്ടായിരുന്ന ഗുളികകള്‍ പോസ്റ്മാര്‍ട്ടം ചെയ്ത് അതിനുള്ളിലെ ആറ്റങ്ങളും അണുക്കളും കണ്ടുപിടിച്ച് പത്രങ്ങള്‍ അച്ചുകള്‍ നിരത്തി.അതിനിടെ കുട്ടപ്പന്റെ മൂന്നാം ഭാര്യ കുട്ടപ്പന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും പറഞ്ഞ് രംഗത്തെത്തി.ഈ മൂന്നാം ഭാര്യയില്‍ കുട്ടപ്പനുണ്ടായ കുട്ടി തന്റെതാണെന്നും പറഞ്ഞ് കുട്ടപ്പന്റെ വക്കീലും രംഗത്തെത്തി.കുട്ടപ്പന്‍ തങ്ങളുടെ മാസികയ്ക്ക് കവിതകള്‍ തരാമെന്നു പറഞ്ഞ പറ്റിച്ചതായി പരാതിപ്പെട്ട് ഒരു പത്രാധിപര്‍ കോടതിയില്‍ കേസുമായി പോയി.ആ കോടതി കുട്ടപ്പന് മൂന്നു വര്‍ഷം തടവും പിഴയും ചുമത്തി.കുട്ടപ്പന്റെ കറുത്ത പേനകള്‍ ലേലത്തിന് വെച്ച് മറ്റൊരു സുഹൃത്തും വാര്‍ത്തകളില്‍ ഇടംപിടിച്ചു.കുട്ടപ്പന്റെ ശവസംസ്കാരച്ചടങ്ങിനു ടിക്കറ്റ്‌ വില്‍ക്കാന്‍,മുമ്പ് പേരിനു പേറ്റന്റ്‌ എടുത്ത കമ്പനി തന്നെ രംഗത്ത്‌ വന്നു.കുട്ടപ്പന്‍ മണ്ണോടു ചേരുന്നത് വീക്ഷിക്കാന്‍ ആയിരം ക്യാമറ കണ്ണുകള്‍ മാനത്ത് വട്ടമിട്ടു പറന്നു.

കുട്ടപ്പന്റെ കഥ കഴിഞ്ഞു എന്ന് പറഞ്ഞ് കൂടാ.കുട്ടപ്പന് ഇപ്പോള്‍ കേരളവുമായും ഉണ്ട് ബന്ധം.

കുട്ടപ്പന്റെ ആത്മാവിന് മോക്ഷം കിട്ടാന്‍ ആരാധകര്‍ കേരള നാട്ടില്‍ വന്നു ബലിയിട്ടു.ദര്‍ഭപ്പുല്ലുകൊണ്ട് ഹൃദയം മുറിഞ്ഞായിരുന്നു ഈ നാട്ടില്‍ നിന്ന് ആ ആരാധകര്‍ പോയത്.
അന്യജാതിക്കാരന്റെ പേരില്‍ ബലിയിട്ടതിനു ഒരു ഭാഗം ഇളകി.തങ്ങളുടെ മതത്തില്‍പ്പെട്ടവന് അന്യമാതാചാര പ്രകാരമുള്ള കര്‍മ്മം ചെയ്തതിനു മറ്റൊരു ഭാഗവും ഇളകി.

'ഇനി കുട്ടപ്പന് ജാതകപ്രകാരം ശത്രുദോഷം വല്ലതുമുണ്ടായിരുന്നോ എന്ന് നോക്കണം.'ടി.വി.ക്ക് മുന്നിലിരുന്നു വാരഫലം കാണുന്ന വിദ്വാന്‍ ആകുലപ്പെട്ടു.

Read more...

ക്ലിക്ക്

>> Wednesday, July 15, 2009


കാണുന്നതെല്ലാം ആസ്വദിക്കാനാണ്?
ദൂരെയുള്ളവയും അടുത്തുള്ളവയും

മുലപ്പാലും ശവപ്പറമ്പും
മണ്ണും മരമില്ലുകളും
സഹ്യനും കടലും
എല്ലാം അടുത്താണ്

പക്ഷെ,
കാണുന്നത് ഉദയമോ അസ്തമയമോ
മുഖത്ത്‌ മഴവെള്ളമോ കണ്ണീരോ
പ്രകാശത്തിനു പോലും വഴി തെറ്റുന്നു.
കണ്ണീരു പറ്റിയ കണ്ണട
ചുമരില്‍ മഴവില്ല് തീര്‍ക്കുന്നു.

കുളിക്കുന്നത് വൃത്തിയാകനല്ല
വൃത്തികേടാകാനാണ്
റെയില്‍വേ ട്രാക്കില്‍ ചീഞ്ഞുനാറുന്ന
മൃതദേഹങ്ങള്‍ക്ക് മണമില്ല

ജ്ഞാനമുണ്ടായിട്ടും ജ്ഞാനേന്ദ്രിയങ്ങളില്ലാത്തവര്‍
പ്രത്യുല്പ്പാദനശേഷിയില്ലാത്ത ജനനേന്ദ്രിയങ്ങള്‍
വിയര്‍പ്പുനാറാത്ത ശരീരങ്ങള്‍
കുരക്കാത്ത പേപ്പട്ടികള്‍
വിടര്‍ന്ന ഒരു കൈയ്യും
നിവര്‍ന്ന ഒരു വിരലുമുണ്ടെങ്കില്‍ എല്ലാം ഒരു ക്ലിക്കില്‍

നിറഞ്ഞൊഴുകുന്ന പുഴ
പൂത്തു നില്‍ക്കുന്ന മാവുകള്‍
പുന്നെല്ലിന്റെ തൊണ്ട നനക്കുന്ന നീര്‍ച്ചാലുകള്‍
-നിര്‍ത്തൂ-
ഇനിയിതില്‍ മെമ്മറി സ്പേസില്ല.

Read more...

താടിയില്ലാത്ത ചെ ഗുവേര...!

>> Monday, July 13, 2009


ഷോപ്പിംഗ് മാളില്‍ വെറുതെ ഒന്ന് കറങ്ങാനിറങ്ങിയതാണ്.അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങുമ്പൊള്‍ തന്നെ എന്തൊക്കെയോ വാങ്ങിയ അനുഭൂതിയായിരുന്നു.വികാരങ്ങള്‍ ഉണ്ടാക്കുകയാണ് ഈ മാളുകളുടെയൊക്കെ ലക്ഷ്യം എന്ന് തോന്നിപ്പോകും.
ഇപ്പോഴത്തെ പരസ്യങ്ങളുടെയും ജോലി വ്യത്യസ്തമല്ലല്ലോ?
ഒരു തൊഴിലാളിയെ സ്പര്‍ശിച്ചാല്‍ അണുക്കള്‍ പകരുന്നതും,ഓട്ടോ തൊഴിലാളി ജനങ്ങളെ പറ്റിക്കുന്നതുമൊക്കെയാണല്ലൊ ഇന്നത്തെ പരസ്യങ്ങള്‍..
ചെ ഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ട് വാങ്ങാനായിരുന്നു ന്യു ജനറേഷന്‍ എന്ന മെന്‍സ് വെയര്‍ ഷോപ്പില്‍ കയറിയത്.സേല്‍സ്മാനോട് ആവശ്യം അറിയിച്ചു.
"ഡാ സന്തോഷേ,നീ ആ ആക്ടേഴ്സിന്റെ സെക്ഷന്‍ ഇവര്‍ക്കൊന്ന് കാണിച്ച്കൊടുത്തേ.."
എന്നെ അല്‍പ്പം വിശാലമായ ഒരു നിലയലേക്ക് വിരല്‍ കൊണ്ട് നയിച്ച് അയാള്‍ മറ്റുള്ള കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന തിരക്കില്‍ മുഴുകി.
ഷാരൂഖ്ഖാന്റെയും അര്‍നോള്‍ഡിന്റെയും റോക്കിന്റെയും ഹാരിപോര്‍ട്ടറിന്റെയും ഇടയില്‍ ഒരു ചിരിയുമായ് നില്‍ക്കുന്ന ചെ ഗുവേരയെ കണ്ടു.വീട്ടിലുള്ള ചിത്രത്തില്‍ പൊലും ഇത്ര മനോഹരമായി ചിരിക്കുന്ന ചെ ഗുവേരയെ ഞാന്‍ കണ്ടിട്ടില്ല.
"അമേരിക്കയിലെ ഫേമസ് കമ്പനി ഗ്യാലക്സിയുടെയാ .നല്ല ഉഗ്രന്‍ കോട്ടണ്‍."
അവിടെ കണ്ടത് ചെ ഗുവേരയെന്ന പ്രശസ്തനായ നടനെ.
ജീവിതത്തില്‍ പൊലും ചെ ഗുവേര അഭിനയിച്ചതായി അറിവില്ല.
കടല്‍ കടന്നെത്തിയ ആ മാന്ത്രികനെയും കൊണ്ട് ഞാന്‍ ബില്ല് പേ ചെയ്യുന്നിടത്തേക്ക് നീങ്ങി.
ആവശ്യം നടന്ന സന്തോഷത്തോടെ ഞാന്‍ നാനൂറ്റി തൊണ്ണൂറ്റി ഒമ്പത് രൂപ പേ ചെയ്തു.അഞ്ഞൂറ് രൂപ കൊടുത്ത് ബാലന്‍സായി കിട്ടിയ ഒരുരൂപയില്‍ അശോകസ്തംഭമില്ലായിരുന്നു!
ഡിസംബര്‍ 20 രക്തസാക്ഷി ദിനത്തിന് ഇത് പോലുള്ള കുറേ ചെ ഗുവേരമാരെ ഞാന്‍ കണ്ടു.
കുറേ ചെ ഗുവേരമാരുടെ കണ്ണ് നഷ്ടപ്പെട്ടിരുന്നു.കുറേ പല്ല് പോയ ചെ ഗുവേരമാര്‍.
ചുവപ്പില്‍ കറുപ്പ് കൊണ്ടുള്ള ചിത്രമായിരുന്നു എന്റെ ഷര്‍ട്ടിലെ ചെ ഗുവേരക്ക്.
കൃത്യം മൂന്നാമത്തെ കഴുകലില്‍ ചെ ഗുവേരയുടെ റബ്ബര്‍ പെയിന്റ് ഇളകാന്‍ തുടങ്ങി.
പിന്നെ താമസിക്കാതെ ചെ ഗുവേരക്ക് എന്റെ വീട്ടിലെ മച്ചിന്‍പുറത്തെ പാളപ്പെട്ടിയിലെ ബൊളീവിയന്‍ കാടുകളില്‍ ഒളിക്കേണ്ടി വന്നു.പിന്നെ ബാറ്റിസ്റ്റയുടെ ജോലി വീട്ടിലെ എലിപ്പെട്ടിയില്‍ കുടുങ്ങാത്ത വെളുത്ത എലികള്‍ക്കായിരുന്നു..
കൊന്നവര്‍ തന്നെ പുനര്‍ജന്മം നല്കുമ്പോള്‍ അതിയായ ശക്തിയോടെ ഞാന്‍ പറഞ്ഞു പോകുന്നു,രക്തസാക്ഷികള്‍ക്ക് മരണമില്ല..

Read more...

നിഴലിനെ വിശ്വസിക്കരുത്..

>> Sunday, July 12, 2009




നിഴലിനെ വിശ്വസിക്കരുത്
മോഹങ്ങള്‍ തരുന്നവനാണ് നിഴല്‍

നിഴല്‍ മായാവിയാണ്
ചിലപ്പോള്‍ ഉയരം കൂട്ടും
ചിലപ്പോള്‍ കുറക്കും

നിഴലിന് വര്‍ണങ്ങള്‍ തരാനാവില്ല
നിഴലിന്റെ കൂട്ടുകാരന്‍ വെള്ള വെളിച്ചം മാത്രമാണ്

നിഴല്‍ കറുപ്പിനെയും വെളുപ്പിനെയും
തിരിച്ചറിയില്ല

വിരലിനെയും കൊമ്പുള്ള മൃഗങ്ങളെയും
തിരിച്ചറിയില്ല

നിശ്ചിത സ്ഥാനമില്ലാത്തവനാണ് നിഴല്‍
ചിലപ്പോള്‍ മുന്നില്‍
ചിലപ്പോള്‍ പിന്നില്‍
ചിലപ്പോള്‍ വശങ്ങളില്‍
ചിലപ്പോള്‍ ഉഗ്രകോപിയായ സൂര്യനെ പേടിച്ച്
കാല്‍ച്ചുവടില്‍ ഒളിക്കും

സൂര്യന്റെ അടിമയാണ് നിഴല്‍

കണ്ണും മൂക്കും വായയുമില്ലാത്തവന്‍ നിഴല്‍
മൂര്‍ച്ചയുള്ള നഖങ്ങളെ ഒളിപ്പിച്ച് വെച്ചവന്‍ നിഴല്‍

ചെറുതിനെ വലുത് കൊണ്ട് മറയ്ക്കുന്നവന്‍ നിഴല്‍
വലുതും ചെറുതുമാകാന്‍ കഴിയുന്നവന്‍ നിഴല്‍

വിശ്വസിക്കരുത് നിഴലിനെ
ഒരിക്കലും നിഴലാകരുത്.

Read more...
കുറ്റിപ്പെന്‍സിലിന്റെ മുന കൊണ്ട് മുറിവേല്‍ക്കപ്പെടുന്നവരോട് മാപ്പ് പറയുന്നു

  © കുറ്റിപ്പെന്‍സില്‍ by അഭിജിത്ത് മടിക്കുന്ന് 2008

Back to TOP