വഴി
>> Saturday, November 28, 2009
എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.
നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന് പഠിപ്പിച്ച കട്ടുറുമ്പുകള്‍.
നിന്നിലേക്കുള്ള വഴിയില്‍ ഒരു പനിനീര് ചെടിയുണ്ടായിരുന്നു.
ചുവപ്പും മഞ്ഞയും പൂക്കളുള്ള പനിനീര്‍ച്ചെടി.
മുള്ള് പോലുള്ള ആസക്തി നേര്‍ക്ക് മുള്ള് നീട്ടുന്ന പനിനീര്‍ച്ചെടി.
വഴിയോരത്ത്,സൂര്യനെ മറയ്ക്കുന്ന കാഞ്ഞിരമരം,
മഴത്തുള്ളിയെ മണ്ണിന് തരാതെ കളിപ്പിക്കുന്ന വയസന് ഇലകള്‍,
പടര്‍ന്ന് പിടിച്ച് ചോരനോക്കി കൊതിയൂറുന്ന ഇത്തിള്‍ക്കണ്ണികള്‍.
കാമനെ കുടിയിരുത്തുന്ന* പ്ലാവില്‍ ഒരു കാക്കക്കൂടുണ്ടായിരുന്നു.
ജാതിയും മഹിമയും വേര്‍തിരിക്കാത്ത,
നിന്നെയും എന്നെയും വേര്‍തിരിക്കാത്ത കാക്കക്കൂട്.
ഓരത്ത് നിന്ന് മഞ്ഞ അക്വേഷ്യാപ്പൂക്കള്‍ ശ്വാസം മുട്ടിക്കുകയായിരുന്നു.
ചുവന്ന പൂമരം വഴികളെ ചുവപ്പിക്കുകയായിരുന്നു.
ചാത്തനെ കുടിയിരുത്തിയ പ്രണയത്തിന്റെ വയസ്സുള്ള,
ആല്‍ത്തറയെ തിന്നുന്ന ആല്‍മരം പേടിപ്പിക്കുകയായിരുന്നു.
നിന്നിലേക്കടുക്കുന്ന നേരവും നിന്നെ പുണരുന്ന നേരവും
നിന്നിലേക്കുള്ള വഴി നിനക്കെന്നിലേക്കുള്ളതുമാണെന്ന് ഓര്‍ത്തില്ല ഞാന്‍.
പാതിവഴിയായിരുന്നില്ലേ നമ്മെ കൂട്ടിമുട്ടിച്ചത്
ഇനി നിന് കൈപിടിച്ച് നിന്നിലേക്കും എന്നിലേക്കുമുള്ള
വഴിയിലൂടെ നമുക്കൊരുമിച്ച് നടക്കാം.
ഈ തൃസന്ധ്യയില്‍ ആകാശം പോലെ
ചുവന്ന നാളെയെ സ്വപ്നം കണ്ട് കൊണ്ട്
അന്നീ പൂമരം മൊട്ടയായിരിക്കും.
ചുവന്ന പൂക്കള്‍ ചില്ലയെ വെടിഞ്ഞ്
നമ്മുടെ വഴികളെ ചുവപ്പിക്കും.
കാഞ്ഞിരമരം സൂര്യനെ വിട്ടുതരും.
നിറഞ്ഞ് പെയ്യുന്ന മഴയില്‍
വയസ്സന് ഇലകള്‍ കൊഴിഞ്ഞ് വീഴും.
കട്ടുറുമ്പുകള്‍ക്കവ തോണിയാകും.
കാക്കക്കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളക്കും.
ആല്‍ത്തറകള്‍ സ്മാരകങ്ങളാകും.
ഇടവഴികള്‍ പെരുവഴികളാകും.
---------------------------------------------------------------------------------------
*ഉത്തരകേരളത്തില്‍ കാമദേവന് സങ്കല്പം പൂരവുമായി ബന്ധപ്പെട്ടിരിക്കുന്നു.പൂരം നാള്,ഉണ്ടാക്കി വെച്ച കാമന്റെ രൂപം കുടിയിരുത്തുന്നത് പ്ലാവിന്റെ ചുവട്ടിലാണ്.